കണ്ണൂർ: ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞതിന് കാരണം ലേസർ ലൈറ്റ് ഉപയോഗിച്ചതാണെന്ന് ക്ഷേത്രം ഭരണ സമിതി. തിടമ്പ് കൈവിടാതെ ആനപ്പുറത്ത് മണിക്കൂറുകൾ സാഹസികമായി നിലയുറപ്പിച്ചതിന് എടക്കാട് കേശവൻ നമ്പൂതിരിയെ ക്ഷേത്രം സേവാ സമിതി ആദരിച്ചു.
അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വിഷു വിളക്ക് ഉത്സവ എഴുന്നള്ളത്തിനിടെയാണ് തിടമ്പേറ്റിയ ആന ഇടഞ്ഞത്. ശനിയാഴ്ച രാത്രി 9.45നാണ് സംഭവം. ക്ഷേത്രനടയ്ക്ക് സമീപവും പന്തലിലും നൂറു കണക്കിനാളുകളുണ്ടായിരുന്നു. ആന പരാക്രമം തുടങ്ങിയപ്പോൾ ആളുകൾ ചിതറിയോടി. അതിനിടെ തിടമ്പ് പിടിച്ചിരുന്നയാളെ തല കുലുക്കി താഴെയിടാൻ ആന ശ്രമിച്ചു. തുമ്പിക്കൈ ചുഴറ്റിയതോടെ ആനയുടെ സമീപത്തു നിന്നിരുന്ന പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ചിതറി ഓടുന്നതിനിടെ നിലത്തുവീണ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പന്തലിന്‍റെ തൂണുകളും ആന പിഴുതെറിഞ്ഞു. മണിക്കൂറുകൾക്കു ശേഷമാണ് ആനപ്പുറത്ത് തിടമ്പുമായി ഇരുന്ന കേശവൻ നമ്പൂതിരിയെ താഴെയിറക്കാനായത്. ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് കണ്ണപുരം പൊലീസ് കേസെടുത്തു.
ബൈക്ക് ബൈപ്പാസിൽ നിന്നും 40 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണു; തിരുവനന്തപുരത്ത് 23കാരൻ മരിച്ചു
Leave feedback about this