കൊൽക്കത്ത: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. 44 റൺസ് നേടിയ അംഗ്കൃഷ് രഘുവൻഷിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍.
ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും സുനിൽ നരെയ്നും ചേര്‍ന്ന് മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്. ഇന്നിംഗ്സിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ചാണ് ഗുര്‍ബാസ് തുടങ്ങിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ദുഷ്മന്ത ചമീരയെ സുനിൽ നരെയ്ൻ കടന്നാക്രമിച്ചു. നരെയ്ൻ രണ്ട് സിക്ശറുകളും ഒരു ബൗണ്ടറിയും നേടിയപ്പോൾ ഗുര്‍ബാസ് അവസാന പന്തിൽ ബൗണ്ടറിയടിച്ചു. രണ്ടാം ഓവറിൽ മാത്രം 25 റൺസ് പിറന്നതോടെ ടീം സ്കോര്‍ 33ലേയ്ക്ക്. മൂന്നാം ഓവറിന്റെ അവസാന പന്തിൽ ഗുര്‍ബാസ് (26) മടങ്ങി. 3.4 ഓവറിൽ ടീം സ്കോര്‍ 50 പിന്നിട്ടു. മികച്ച ഫോമിൽ ബാറ്റ് വീശിയ സുനിൽ നരെയ്ൻ 7-ാം ഓവറിലും നായകൻ അജിങ്ക്യ രഹാനെ 8-ാം ഓവറിലും മടങ്ങി. നരെയ്നെ (27) വിപ്രാജ് നിഗവും രഹാനെയെ (26) അക്സര്‍ പട്ടേലും വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. 10-ാം ഓവറിൽ വെങ്കടേഷ് അയ്യരെയും (7) മടക്കിയയച്ച് അക്സര്‍ ഡൽഹി ആരാധകരെ ആവേശത്തിലാക്കി.
മധ്യനിരയിൽ അംഗ്കൃഷ് രഘുവൻഷി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടീമിന്‍റെ റൺറേറ്റ് താഴാതെ കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തിയും സിംഗിളുകളും ഡബിളുകളും ഓടിയെടുത്തും രഘുവൻഷി ഉറച്ചുനിന്നു. പതിയെ തുടങ്ങിയ റിങ്കു സിംഗ് കുൽദീപ് എറിഞ്ഞ 15-ാം ഓവറിൽ ഗിയര്‍ മാറ്റി. രണ്ടാം പന്തിൽ ബൗണ്ടറിയും 5-ാം പന്തിൽ സിക്സറും അവസാന പന്തിൽ വീണ്ടും ബൗണ്ടറിയും നേടി റിങ്കു ആക്രമണം അഴിച്ചുവിട്ടു. 15 ഓവറുകൾ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ടീം സ്കോര്‍ 150 കടന്നു. 17-ാം ഓവറിൽ രഘുവൻഷിയെ ദുഷ്മന്ത ചമീര മടക്കിയയച്ചു. 32 പന്തിൽ 44 റൺസ് നേടിയാണ് രഘുവൻഷി മടങ്ങിയത്. 18-ാം ഓവറിന്റെ മൂന്നാം പന്തിൽ റിങ്കു സിംഗി (36) നെയും കൊൽക്കത്തയ്ക്ക് നഷ്ടമായി. അവസാന ഓവറുകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ കൊൽക്കത്തയുടെ സ്കോറിംഗിന്റെ വേഗം കുറഞ്ഞു. അവസാന ഓവറിൽ തുടര്‍ച്ചയായ മൂന്ന് പന്തുകളിൽ രണ്ട് വിക്കറ്റുകളും ഒരു റണ്ണൗട്ടും സഹിതം മൂന്ന് വിക്കറ്റുകൾ വീണു. ആന്ദ്രെ റസൽ നേടിയ 9 പന്തിൽ 17 റൺസാണ് കൊൽക്കത്തയെ 200 കടത്തിയത്.
READ MORE: ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി മാത്രം! റിഷഭ് പന്തിനെ അലട്ടുന്നന് കോടികളോ?
Leave feedback about this