കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറികൾ നേടിയ ഓപ്പണര്‍മാരായ പ്രിയാൻഷ് ആര്യയുടെയും പ്രഭ്സിമ്രാൻ സിംഗിന്‍റെയും ഇന്നിംഗ്സുകളാണ് പഞ്ചാബിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
തകര്‍പ്പൻ തുടക്കമാണ് പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിംഗും പഞ്ചാബിന് നൽകിയത്. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ പ്രഭ്സിമ്രാൻ ആക്രമണമാണ് ലക്ഷ്യം എന്ന സൂചന നൽകി. പവര്‍ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. പതിയെ തുടങ്ങിയ പ്രഭ്സിമ്രാൻ പിന്നീട് കത്തിക്കയറുന്ന കാഴ്ചയാണ് കാണാനായത്. കൃത്യമായ സമയങ്ങളിൽ ഇരുവരും ബൗണ്ടറി കണ്ടെത്തിയതോടെ പഞ്ചാബിന്‍റെ സ്കോറിംഗ് വേഗത്തിലായി. 27 പന്തുകളിൽ നിന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പ്രിയാൻഷ് ആര്യയായിരുന്നു കൂടുതൽ അപകടകാരി.
ഇന്നിംഗിസിന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോൾ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 90 റൺസ് എന്ന നിലയിലായിരുന്നു. 10.3 ഓവറിൽ മനോഹരമായ സ്വിച്ച് ഹിറ്റിലൂടെ സിക്സര്‍ നേടിയ പ്രഭ്സിമ്രാൻ പഞ്ചാബിന്‍റെ സ്കോര്‍ മൂന്നക്കം കടത്തി. 12-ാം ഓവറിന്‍റെ നാലാം പന്തിൽ ആന്ദ്രെ റസലിനെതിരെ പ്രിയാൻഷ് മനോഹരമായ സിക്സര്‍ നേടി. എന്നാൽ തൊട്ടടുത്ത പന്തിൽ കൂറ്റനടിയ്ക്ക് ശ്രമിച്ച പ്രിയാൻഷിന് പിഴച്ചു. ഡീപ് മിഡ് വിക്കറ്റിൽ കാത്തുനിന്ന വൈഭവ് അറോറയുടെ ക്യാച്ചിൽ പ്രിയാൻഷ് പുറത്ത്. 35 പന്തിൽ 8 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 69 റൺസ് നേടിയാണ് പ്രിയാൻഷ് മടങ്ങിയത്. ഒന്നാം വിക്കറ്റിൽ 120 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
പ്രിയാൻഷ് പുറത്തായതിന് പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പ്രഭ്സിമ്രാൻ സിംഗ് ഏറ്റെടുത്തു. ചേതൻ സക്കറിയയെ ബൗണ്ടറി കടത്തി 38 പന്തിൽ പ്രഭ്സിമ്രാൻ അര്‍ദ്ധ സെഞ്ച്വറി തികച്ചു. അടുത്ത രണ്ട് പന്തുകളിൽ ബൗണ്ടറിയും സിക്സറും പറത്തി പ്രഭ്സിമ്രാൻ സ്കോര്‍ ഉയര്‍ത്തി. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവര്‍ത്തിയ്ക്ക് എതിരെ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും നേടി പ്രഭ്സിമ്രാൻ പഞ്ചാബ് ആരാധകരെ ആവേശത്തിലാക്കി. 15-ാം ഓവറിൽ പ്രഭ്സിമ്രാൻ പുറത്തായി. 49 പന്തുകൾ നേരിട്ട പ്രഭ്സിമ്രാൻ 6 ബൗണ്ടറികളും 6 സിക്സറുകളും സഹിതം 83 റൺസാണ് നേടിയത്.
ടീമിൽ തിരിച്ചെത്തിയ ഗ്ലെൻ മാക്സ്വെൽ ഇന്നും നിരാശപ്പെടുത്തി. 8 പന്തുകൾ നേരിട്ട മാക്സ്വെല്ലിന് വെറും 7 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്താൻ പഞ്ചാബ് ബാറ്റര്‍മാര്‍ ബുദ്ധിമുട്ടി. 7 പന്തുകൾ നേരിട്ട മാര്‍ക്കോ യാൻസനെ വൈഭവ് അറോറ പുറത്താക്കി. 16 പന്തിൽ 25 റൺസുമായി നായകൻ ശ്രേയസ് അയ്യരും 6 പന്തിൽ 11 റൺസുമായി ജോഷ് ഇംഗ്ലിസും പുറത്താകാതെ നിന്നു.
Leave feedback about this