കോട്ടയം: കോട്ടയം തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ടത് മകൻ്റെ മരണത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ. എട്ട് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ റെയിൽവെ ട്രാക്കിലാണ് തിരുവാതുക്കലിലെ വ്യവസായി വിജയകുമാറിൻ്റെയും ഭാര്യ മീരയുടെയും മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയെന്ന് എഴുതി തള്ളിയ പൊലീസ് നടപടിക്കെതിരെ വർഷങ്ങളോളം നിയമപോരാട്ടം നടത്തിയാണ് വിജയകുമാർ സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. തൊട്ടുപിന്നാലെയാണ് ദമ്പതികളുടെ മരണം. എന്നാൽ ഇരുസംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം ടെക്നോപാർക്കിൽ ബിസിനസ് നടത്തുകയായിരുന്നു വിജയകുമാറിന്റെ എഞ്ചിനീയറിങ് ബിരുദധാരിയായ മകൻ ഗൗതം. ഗൗതമിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2017 ജൂൺ മൂന്നിനാണ്. നഗരത്തിലെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ക്രോസിൽ ദേഹമാസകലം മുറിവേറ്റ നിലയിൽ ആയിരുന്നു മൃതദേഹം. ജൂൺ രണ്ടിന് രാത്രി സുഹൃത്തിനെ കാണാൻ എന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഗൗതം. കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റായിരുന്നു ഗൗതമിന്റെ മരണം. മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് അധികം അകലെയല്ലാതെ ഗൗതമിന്റെ കാറും ഉണ്ടായിരുന്നു. കാറിൻ്റെ സീറ്റിൽ ആകെ രക്തം നിറഞ്ഞിരുന്നു. രക്തംപുരണ്ട കത്തിയും കാറിൽ നിന്ന് കണ്ടെടുത്തിരുന്നു. എന്നാൽ ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു ലോക്കൽ പൊലീസിന്റെ കണ്ടെത്തൽ. ക്രൈംബ്രാഞ്ചും ഇത് ശരിവെക്കുകയായിരുന്നു.
എന്നാൽ മകൻറെ ശരീരത്തിൽ കണ്ട മുറിവുകൾ കൊലപാതക സാധ്യതയിലേക്ക് വിരൽചൂണ്ടുന്നെന്നായിരുന്നു വിജയകുമാറിന്റെ സംശയം. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചത്. വിജയകുമാറിന്റെ സംശയങ്ങൾ ശരിവെച്ചു കൊണ്ടായിരുന്നു ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതും. ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം സിബിഐ യൂണിറ്റ് ഗൗതമിന്റെ മരണത്തിൽ എഫ്ഐആർ ഇട്ടത് കഴിഞ്ഞ മാസം 21നാണ്. കേസിൽ സിബിഐ അന്വേഷണം തുടങ്ങി കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം ഉണ്ടാവുന്നത്.
സിബിഐ അന്വേഷണത്തിന് ഒപ്പം ഒരു സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസിയെയും മകൻറെ മരണത്തിലെ ദുരൂഹത നീക്കാൻ വിജയകുമാർ നിയോഗിച്ചിരുന്നു. മകൻ്റെ മരണത്തിലെ ദുരൂഹതകൾ അവശേഷിക്കുമ്പോഴാണ് മറ്റൊരു ദുരൂഹ സാഹചര്യത്തിൽ മാതാപിതാക്കളുടെയും മരണം. ഗൗതമിൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം കോട്ടയത്ത് കൊലപാതകം നടന്ന വീട്ടിലെത്തി വിവര ശേഖരണം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
Leave feedback about this