നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.
മാതാപിതാക്കള്‍ക്കൊപ്പം. രണ്ടു കാലങ്ങള്‍.
ഓര്‍മകളിലെ വേനല്‍ അവധിക്ക് റബ്ബറിന്റെ മണവും മാമ്പഴച്ചുനയുടെ പൊള്ളലും കനാല്‍ വെള്ളത്തിന്റെ തണുപ്പും ആണ്. ഒരു സില്‍വര്‍ ജൂബിലി കാലത്തിനിപ്പുറം ഓര്‍മ്മകള്‍ ചികയുമ്പോള്‍ ഒരു സിനിമ റീല്‍ പോലെ ഉള്ളില്‍ തെളിയുന്നു, ചിത്രങ്ങള്‍. ഇന്നത്തെ തലമുറയുടെ ഭാഷയില്‍ പറഞ്ഞാല്‍ നൊസ്റ്റാല്‍ജിയയുടെ തള്ളിക്കയറ്റം!
കോട്ടയം പട്ടണത്തിന്റെ നടുവിലെ വീട്ടില്‍ വര്‍ഷം മുഴുവന്‍ കഴിയുന്ന എനിക്ക് ഹൈറേഞ്ച് പ്രദേശത്തെ അമ്മ വീടിന്റെ പച്ചപ്പ് ഉള്ളു തണുപ്പിക്കുന്ന ഒരനുഭവമാണ്. വേനല്‍ അവധിക്കാലത്ത് രണ്ടുമൂന്നാഴ്ചകള്‍ ആണ് അമ്മ വീട്ടിലേക്കുള്ള സന്ദര്‍ശന കാലാവധി. കെ എസ് ആര്‍ ടി സി ബസിലാണ് യാത്ര. ബസിന്റെ ജനാലയിലൂടെ കാണുന്ന കാഴ്ചകളിലേക്ക് കണ്ണുനട്ടിരിക്കും. വളഞ്ഞു പുളഞ്ഞ വഴികള്‍. വഴിയിറമ്പിലെ റബര്‍ മരങ്ങള്‍. റോഡരികില്‍ വില്‍ക്കാന്‍ കൂട്ടിയിട്ട പൈനാപ്പിള്‍ കൂനകള്‍.
ഏറ്റുമാനൂര്‍ കടന്ന് ബസ് മുന്നോട്ടു നീങ്ങുമ്പോള്‍, കടുത്ത വേനലിനെ വകഞ്ഞ് ബസിനുള്ളിലേക്ക് കയറിവരുന്ന തണുത്ത ഇളംകാറ്റിന്റെ അകമ്പടിയോടെ എന്റെ വേനല്‍ അവധിക്കാലം തുടങ്ങുകയായി. മെയിന്‍ റോഡില്‍ നിന്നും കുറച്ചകലെയുള്ള വീട്ടിലേക്ക് അമ്മയുടെ കൈ തൂങ്ങി നടക്കുമ്പോള്‍ ഓരോ വീട്ടുപടിക്കല്‍ നിന്നും കുശലാന്വേഷണങ്ങള്‍ ഉണ്ടാകും. ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ചിലപ്പോള്‍ മണിക്കൂര്‍ ഒന്നാകും.
വീട്ടിലേക്കുള്ള അവസാന വളവു തിരിഞ്ഞാല്‍ കുത്തനെയുള്ളൊരു ഇറക്കമാണ്. ഇറക്കത്തിനൊടുവില്‍ എനിക്കേറെ പ്രിയപ്പെട്ട ആ വീട്. റബര്‍ തോട്ടത്തിനു നടുവിലാണത്. അറയും നിരയും മച്ചും ഒക്കെയുള്ള ഒരു ഒറ്റ നില വീട്. അതു തരുന്ന സമാധാനം. കുട്ടിക്കാലത്തെ തണുപ്പുള്ള ഓര്‍മകളില്‍ ആ വീടും പരിസരവും ഇന്നും നിറഞ്ഞു നില്‍ക്കുന്നു.
പില്‍ക്കാലത്ത് ആ വീട് പുതുക്കിപ്പണിത് മോഡേണ്‍ ആയെങ്കിലും, ആ ചെമ്മണ്‍ റോഡ് ടാര്‍ ചെയ്യപ്പെട്ടെങ്കിലും, അവിടെയുള്ള റബര്‍ മരങ്ങളിലേറെയും വെട്ടിമാറ്റപ്പെട്ടെങ്കിലും, അവിടത്തെ അമ്മച്ചി ഓര്‍മ്മ ആയെങ്കിലും ഓര്‍മ്മകളിലെ ആ വീടിനും പച്ചപ്പുള്ള ചുറ്റുപാടിനും ഇന്നും ആത്മാവിനെ ഉണര്‍ത്താനാവുന്നു. അവിടുത്തെ വൈകുന്നേരങ്ങള്‍ക്കു പ്രത്യേക ചന്തമാണ്. റബര്‍ മരങ്ങള്‍ കൊണ്ട് വരുന്ന കാറ്റിന്റെ ഗന്ധം. വളവില്‍ നിന്ന് നേരെ നോക്കുമ്പോള്‍ കാണുന്ന കോടമഞ്ഞു പുതച്ച മലനിരകള്‍. കൊതിപ്പിക്കുന്ന ആകാശനീലിമ.
യാത്ര തീരുമാനിക്കുമ്പോഴേ വരും എല്ലാ അവധിക്കാലത്തേയും പോലെ ചെയ്യരുതാത്ത കാര്യങ്ങളുടെ പട്ടിക-അപ്പയുടെ വക. കനാലില്‍ ഇറങ്ങരുത്, റബര്‍ തോട്ടത്തില്‍ പോകരുത്, വെയില്‍ കൊണ്ട് നടക്കരുത്, വഴിയില്‍ കിടക്കുന്നതൊന്നും പെറുക്കി തിന്നരുത്…അങ്ങനെ നീളുന്നു പട്ടിക. അതിനെയെല്ലാം കാറ്റില്‍ പറത്തി ആ നാട്ടില്‍ ഞാന്‍ മറ്റൊരാളാകുന്നു. ഒട്ടുപാല്‍ പെറുക്കാന്‍ കൂടുന്നു. വലിയ മുത്തശ്ശി മാവിന്റെ കീഴിലെ മാമ്പഴം പെറുക്കി കൂട്ടുന്നു. പറങ്കി മാവിന്റെയും കൊക്കോ മരത്തിന്റെയും മുകളില്‍ വലിഞ്ഞു കയറുന്നു. വൈകുന്നേരങ്ങളില്‍ അമ്മച്ചിയുടെയും അമ്മയുടെയും കുറെയേറെ കുട്ടികളുടെയും അകമ്പടിയോടെ കനാല്‍ വെള്ളത്തില്‍ തിമിര്‍ക്കുന്നു. ഒട്ടുപാല്‍ (റബ്ബര്‍ മരത്തിന്റെ പാല്‍ ശേഖരിച്ചതിനു ശേഷം മരത്തിന്റെ വെട്ടിലും റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടയിലും അവശേഷിക്കുന്ന ഉണങ്ങിയ റബ്ബര്‍ അവശിഷ്ടം), കൊക്കോ ഇതൊക്കെ വില്‍ക്കാനുള്ളതാണ്. അത് പെറുക്കി കൂട്ടുന്ന ഞങ്ങള്‍ കുട്ടികള്‍ക്ക് (അവധിക്കാലത്ത് അമ്മയുടെ സഹോദരങ്ങളുടെ കുട്ടികളും ഉണ്ടാവാറുണ്ട്, കൂട്ടിന്) കമ്മീഷന്‍ കിട്ടും. ആ കാശിനു സിനിമയ്ക്കു പോകാം, ഐസുകാരന്‍ കൊണ്ട് വരുന്ന പല നിറത്തിലുള്ള ഐസ്‌ക്രീം തിന്നാം.
കനാല്‍ വെള്ളത്തിന്റെ തണുപ്പും പരല്‍മീന്‍ പിടിത്തവും, പച്ച പുതച്ച പാടത്തെ സൂര്യാസ്തമയവും, വെള്ളച്ചാട്ടത്തിലെ കുളിയും മറക്കാനാവില്ല.
മാജിക്കല്‍ ഇടം
വീട്ടില്‍ നിന്നും ഏറെ ദൂരത്തിലല്ലാതെയാണ് ആ സ്ഥലം. കുടുംബവകയായി ഒരു നെല്‍പ്പാടം, കൊക്കോയും കവുങ്ങും നിറഞ്ഞ ഒരു പറമ്പ്. പിന്നെ പാടവും പറമ്പും വേര്‍തിരിക്കുന്ന ഒരു വെള്ളച്ചാല്‍. ആ പ്രദേശത്തെ കൃഷിക്കു ജലമെത്തിക്കുക എന്ന ഉദ്ദേശത്തോടെ പണിത വീതി കുറഞ്ഞ കനാലമുണ്ട്. കനാലില്‍നിന്നും പറമ്പിലേക്ക് കുത്തനെ ഒഴുകിയിറങ്ങുന്ന വെള്ളം തീര്‍ക്കുന്ന വെള്ളച്ചാട്ടത്തിന്റെ പ്രതീതി ഒരു മാജിക്കല്‍ അനുഭവമാണ്. കണ്ണടച്ചാല്‍ ഇപ്പോഴും കേള്‍ക്കാം ആ ഇരമ്പല്‍, അനുഭവിക്കാം ആ തണുപ്പ്. (കോതമംഗലം ഊഞ്ഞാപ്പാറ കനാല്‍. നിങ്ങളില്‍ കുറച്ചു പേര്‍ക്കെങ്കിലും ആ ഇടം അറിയാന്‍ ഇടയുണ്ട്. കുറച്ചു കാലങ്ങള്‍ക്കു മുന്‍പ് ഇന്റര്‍നെറ്റില്‍ ആ ഇടം വൈറല്‍ ആയിരുന്നു.)
വീട്ടിലെയും നാട്ടിലെയും കുട്ടികളുമായി ചേര്‍ന്നായിരുന്നു ഞങ്ങളുടെ അവിടേക്കുള്ള യാത്രകള്‍. കനാല്‍ വെള്ളത്തിന്റെ തണുപ്പും പരല്‍മീന്‍ പിടിത്തവും, പച്ച പുതച്ച പാടത്തെ സൂര്യാസ്തമയവും, വെള്ളച്ചാട്ടത്തിലെ കുളിയും മറക്കാനാവില്ല. ഓര്‍മ്മയിലെ മഴവില്ലഴകായി അതിന്നുമുണ്ട് ഉള്ളില്‍.
13 വയസ്സാണ് എനിക്ക്. അവള്‍ക്ക് എട്ടു വയസ്സ്. വീട്ടില്‍ ഉള്ളവര്‍ സമ്മതം മൂളാന്‍ കുറച്ചേറെ പണിപ്പെടേണ്ടി വന്നു.
വേനലവധിക്കാലത്ത് ‘സാഹസിക യാത്ര’ നടത്തിയ ആ രണ്ട് കുട്ടികള്‍ ഇപ്പോള്‍.
സാഹസിക യാത്ര
പതിനൊന്നാം വയസ്സു മുതല്‍ ഞാന്‍ സ്‌കൂളിലേക്ക് തനിച്ചാണ് ബസില്‍ പോയിരുന്നത്. ജനിച്ചു വളര്‍ന്ന നാടായതു കൊണ്ട് തന്നെ ആ യാത്ര ഒരിക്കലും പ്രയാസമേറിയതോ ആവേശം കൊള്ളിക്കുന്നതോ ആയിരുന്നില്ല. എന്നാല്‍, അതുപോലായിരുന്നില്ല, ഞാനിനി പറയാന്‍ പോകുന്നത് എന്റെ കുട്ടിക്കാലത്തെ ആ യാത്ര. കുട്ടികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഏറെ സാഹസികമായ ഒരു യാത്ര. എന്റെ വേനല്‍ അവധിക്കാലത്തെ ഏറ്റവും മിഴിവാര്‍ന്ന ഓര്‍മ്മ. പില്‍ക്കാലത്തു ഒരുപാടു യാത്രകള്‍ തനിച്ചു ചെയ്യാന്‍ പ്രചോദനമായ ഒരു യാത്ര.
വേനല്‍ അവധിക്കാലത്ത് അമ്മ വീട്ടില്‍ കളിച്ചു തിമിര്‍ത്തു നടക്കുന്നതിനിടയിലാണ് അമ്മയുടെ മൂത്ത സഹോദരിയുടെ ഫോണ്‍ കോള്‍. ‘കുട്ടികളെ ഇങ്ങോട്ടേക്കു അയച്ചുകൂടെ’-അതായിരുന്നു കോള്‍. എന്നു. ആ ചോദ്യം സീരിയസ് ആയി എടുത്ത ഞാനും എന്റെ അമ്മാവന്റെ മകളും അങ്ങോട്ടേക്ക് പോകാനായി പ്ലാന്‍ ഇടുന്നു. 13 വയസ്സാണ് എനിക്ക്. അവള്‍ക്ക് എട്ടു വയസ്സ്. വീട്ടില്‍ ഉള്ളവര്‍ സമ്മതം മൂളാന്‍ കുറച്ചേറെ പണിപ്പെടേണ്ടി വന്നു.
അങ്ങനെ, അമ്മ വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. പോകേണ്ട സ്ഥലത്തിന്റെ പേരും ബസ് റൂട്ടും ആന്റിയുടെ വീട്ടുപേരുമറിയാം. മൂന്നു ബസ് മാറിക്കയറി കൃത്യമായി തന്നെ പെരുമ്പാവൂര്‍ കോട്ടപ്പടി ബസ് സ്റ്റോപ്പില്‍ ഇറങ്ങി.
അവിടെ നിന്നും കുറച്ചു ദൂരമുണ്ട് ആന്റിയുടെ വീട്ടിലേക്ക്. ബസ് സ്റ്റോപ്പിനടുത്തുള്ള കടയില്‍ നിന്നും ആന്റിയുടെ വീട്ടിലേക്കു വിളിക്കണം. അവിടെ നിന്നും ആള് വന്നു കൂട്ടി കൊണ്ട് പോകും. അതായിരുന്നു യാത്രയുടെ പ്ലാന്‍.
ബസ് സ്‌റ്റോപ്പില്‍ എത്തിയപ്പോള്‍ കൊച്ചനുജത്തിക്ക് പുതിയ ഐഡിയ. ‘കടയില്‍ പോയി ഫോണ്‍ ചെയ്യണോ, അധിക ദൂരമില്ലല്ലോ നമുക്കു നടന്നു പോകാം.’ പ്ലാനില്ലാത്ത ആ ഐഡിയയ്ക്കു മുന്നില്‍ ഞാനും ഓക്കേ പറഞ്ഞതോടെ കുഴപ്പങ്ങള്‍ക്ക് തുടക്കമായി.
വിരലില്‍ എണ്ണാവുന്നത്ര തവണ മാത്രം പോയിട്ടുള്ള ആ വീട്ടിലേക്കു ബസ് സ്‌റ്റോപ്പില്‍ നിന്നുള്ള ദൂരം ഞങ്ങള്‍ക്കറിയില്ലായിരുന്നു എന്നതാണ് സത്യം. വീടിനു മുന്നില്‍ നീണ്ടൊഴുകുന്ന കനാല്‍ ആണ്. ബസ് സ്റ്റോപ്പില്‍ ഇറങ്ങി കനാല്‍ കണ്ടപ്പൊള്‍ വീട് അടുത്തെവിടെയോ എന്നു ഞങ്ങള്‍ തെറ്റിദ്ധരിച്ചു. നടന്നു തുടങ്ങി അരകിലോമീറ്ററിനപ്പുറം ഞങ്ങള്‍ ആ സത്യം തിരിച്ചറിഞ്ഞു, ഞങ്ങള്‍ പെട്ടു. (ഇപ്പോഴാണെങ്കില്‍, ജാങ്കോ നീ അറിഞ്ഞോ, ഞാന്‍ പെട്ടു എന്നൊരു ബിജിഎം ഇടാമായിരുന്നു).
നടത്തം നിര്‍ത്തി, വഴിയിറമ്പില്‍ നിന്ന് ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചു. തിരികെ ബസ് സ്റ്റോപ്പില്‍ പോയി ഫോണ്‍ വിളിക്കണോ, അതോ മുന്നോട്ടു നടക്കണോ അതായിരുന്നു വിഷയം. കൊണ്ടുപിടിച്ച ചര്‍ച്ചക്കിടയില്‍ ഞങ്ങള്‍ നിന്നിരുന്ന റോഡരികിലെ വീട്ടില്‍ നിന്നും ഒരു അങ്കിള്‍ ഗേറ്റ് തുറന്നിറങ്ങി വന്നു. കാര്യങ്ങള്‍ ഒക്കെ തിരക്കിയ അദ്ദേഹം ഞങ്ങളെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു. യാത്രക്കിടയില്‍ ആരോടും ഒന്നും മിണ്ടരുത്, ഒന്നും വാങ്ങി കഴിക്കരുത് എന്ന വീട്ടുകാരുടെ ഉപദേശം ശിരസ്സാവഹിച്ച് ഞങ്ങള്‍ ആ വാഗ്ദാനം നിരസിച്ചു. (ചിലപ്പോഴൊക്കെ മാത്രം കാണിക്കുന്ന പ്രത്യേകമായൊരു അനുസരണ ശീലം ഞാന്‍ ഇന്നും തുടരുന്നു).
ആ വീട്ടിലെ ആന്റി വന്നു വിളിച്ചിട്ടും ഗേറ്റ് കടന്നു ഉള്ളിലേക്കു കടക്കാന്‍ ഞങ്ങള്‍ കൂട്ടാക്കിയില്ല. അതോടെ, ആന്റിയെ ഞങ്ങള്‍ക്ക് കാവല്‍ നിര്‍ത്തി ഞങ്ങളുടെ കൈയിലെ ഫോണ്‍ നമ്പര്‍ കുറിച്ച കടലാസും വാങ്ങി അങ്കിള്‍ വീടിനുള്ളിലേക്ക് പോയി. അദ്ദേഹം വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ അങ്കിള്‍ അവിടേക്ക് വന്നു. അദ്ദേഹം കൂട്ടികൊണ്ടു പോകുമ്പോള്‍, ഞങ്ങള്‍ അറിഞ്ഞിരുന്നില്ല വീട്ടില്‍ സംഭവിച്ച കോലാഹലങ്ങള്‍!
ഏറെ സമയം കഴിഞ്ഞിട്ടും ഞങ്ങളെ കാണാത്തതിനാല്‍ അമ്മയുടെ സഹോദരി ബസ് സ്റ്റോപ്പിലെ കടയിലേക്ക് വിളിച്ചു തിരക്കിയിരുന്നു. അങ്ങനെയുള്ള കുട്ടികള്‍ ആരും കടയിലോ പരിസരത്തോ വന്നില്ലെന്ന് അവര്‍ പറഞ്ഞത്രേ. അതോടെ, അമ്മായിയും എന്റെ അമ്മയും ഞങ്ങള്‍ വീട് എത്തിയില്ല എന്നറിഞ്ഞ് ഞങ്ങളെ തേടി പുറപ്പെട്ടു. രണ്ടു വീട്ടിലുമുള്ളവര്‍ മുള്‍മുനയില്‍ നില്‍ക്കുന്ന ആ സമയത്താണ് ഞാനും അവളും വീട്ടിലെത്തിയത്.
മൊബൈല്‍ ഫോണും ജിപിഎസും ഒന്നുമില്ലാത്ത കാലത്തെ ആ യാത്ര നല്‍കിയ കരുത്തിലാവണം, പിന്നീട് ഈയുള്ളവള്‍ ഇന്‍ഡ്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലൂടെയും 17 രാജ്യങ്ങളിലൂടെയും ഭയമേതുമില്ലാതെ തനിച്ചും അല്ലാതെയും യാത്ര ചെയ്തത്. ആ യാത്രകള്‍ ഇപ്പോഴും തുടരുന്നു.
ഓര്‍മ്മകളില്‍ ഒരു അവധിക്കാലം. മറ്റ് കുറിപ്പുകള്‍ വായിക്കാം.image widget
Leave feedback about this