കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ. ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിലെ അക്കൗണ്ടന്‍റായ തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെ സി (44) യാണ് പിടിയിലായത്. 80 ലക്ഷത്തോളം രൂപയാണ് ദീപമോൾ ആശുപത്രിയിൽ നിന്നും തട്ടിയെടുത്തെന്ന് കണ്ടെത്തിയത്.
ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയ ശേഷം, ഈ രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. കണക്ക് പരിശോധിച്ചപ്പോൾ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. ആലപ്പുഴ നോർത്ത് പൊലീസ് എസ്.ഐ ജേക്കബ്, എസ്.ഐ ദേവിക, എ.എസ്.ഐ ജയസുധ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദീപ മോളെ അറസ്റ്റ് ചെയ്തത്.
Leave feedback about this