കഴിഞ്ഞ ദിവസങ്ങളിലായി ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവർ അറസ്റ്റിലാകുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ജൂഡ് ആന്റണി ജോസഫ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാമെന്നും ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ടെന്നും ജൂഡ് ഓർമിപ്പിക്കുന്നു. ലഹരി ഉപയോഗം ഒഴിവാക്കിയാൽ അവനവന് കൊള്ളാമെന്നും സംവിധായകൻ പറയുന്നുണ്ട്.
“ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ”, എന്നാണ് ജൂഡ് ആന്റണി ജോസഫ് കുറിച്ചത്.
ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ, റാപ്പ് സിംഗർ വേടൻ തുടങ്ങിയെ കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്കും കഴിഞ്ഞ ദിവസം മാറ്റി. നടൻ ശ്രീനാഥ് ഭാസിയെയും ഹൈബ്രിഡ് ലഹരി കേസിൽ ചോദ്യം ചെയ്തിരുന്നു. അതേസമയം, പുലി പല്ലിന്റെ അന്വേഷണത്തിനായി രണ്ട് ദിവസത്തേക്ക് വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശ്രീലങ്കന്‍ വംശജനായ വിദേശ പൗരനില്‍ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പര്‍ വേടന്‍ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ വേടന്‍ അനുകൂല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നേരിയ അളവില്‍ കഞ്ചാവ് പിടിച്ചതിന്‍റെ പേരില്‍ വേദികളില്‍ വേടന്‍ ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ റദ്ദാക്കാനുളള ആസൂത്രിത ശ്രമം നടക്കുന്നെന്നാണ് വേടന്‍ അനുകൂലികളുടെ വാദം.
Leave feedback about this